2010, ഫെബ്രുവരി 22, തിങ്കളാഴ്‌ച

സാന്‍ഡ്‌ വിച്ച് -സിന്ധു മനോഹരന്റെ (സിന്ധു മേനോന്‍ ) -ഒരു ആസ്വാദന ശ്രമം

2007 ലെ മാതൃഭുമി ബുക്സ് നടത്തിയ നവാഗതരുടെ നോവല്‍ രചനാ മത്സരത്തില്‍ പ്രസിദ്ധീകരണാര്ഹമായതാണ് ഈ കൃതി.വേണ്ടത്ര നിരൂപക ശ്രദ്ധ കിട്ടാതെ പോയി അല്ലെങ്കില്‍ ഒരു പക്ഷെ കാലം തെറ്റി വന്ന എന്നു കരുതേണ്ട (ഓ.വി വിജയന്‍റെ ഖസാക്ക് ഉദാഹരണം ) ഈ നോവലിന്റെ മുഖവുരയില്‍ ശ്രി.ഓ.കെ ജോണി പറയും പോലെ ഗതാനുഗത്വത്തില്‍ നിന്ന് സ്വയം മോചിപ്പിക്കപ്പെട്ട ഒരെഴുത്തുകാരിയുടെ സ്വാതന്ത്ര്യബോധത്തിന്റെ അടയാളമായി വായിക്കപ്പെടെണ്ടത് തന്നെയാണ് കാവ്യഭംഗിയുള്ള ഈ നോവല്‍.
നാലു ചുമരുകളുടെ ചുറ്റളവില്‍ അവധിക്കാലം കളിച്ചു തീര്‍ക്കുന്ന പ്രവാസി കുഞ്ഞുങ്ങളുടെ ഒന്നും ഓര്‍മിക്കാന്‍ ബാക്കിയില്ലാത്ത ഒഴിവുകാലത്തില്‍ നിന്ന് തുടുങ്ങുന്ന നോവല്‍ ഒരു ശരാശരി പ്രവാസിയുടെ പ്രത്യേകിച്ചൊന്നും രേഖപ്പെടുത്താനില്ലാത്ത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാവുന്നു.ജോലിയന്ന്വേഷനതിനിടയില്‍ വീട്ടമ്മ ചുറ്റുപാടും കാണുന്ന കാഴ്ചകള്‍ക്ക് ഒരു ആഗോള മാനം കൈവരുന്നത് ചൂഷണം ചെയ്യപ്പെടുന്ന ഫിലിപ്പിനോ പെണ്‍കുട്ടികളുടെ നിസ്സഹായതവസ്ഥയും പ്രസവിക്കാന്‍ മാത്രം വിധിക്കപ്പെട്ട പാക്കിസ്ഥാനി വീട്ടമ്മയുടെ ഗര്‍ഭാലസ്യത്താല്‍ ചുരുണ്ട , ഉണങ്ങാന്‍ കിടക്കുന്ന കന്തൂറയുടെ കാഴ്ചകളുമാണ്.
പുറമേ നിന്ന് നോക്കുമ്പോള്‍ എല്ലാം ഭദ്രമെന്ന് തോന്നുന്ന ഒരു പ്രവാസി കുടുംബത്തില്‍ അനുഭവിക്കുന്ന വേദനകളെ ഒരു വീട്ടമ്മയുടെ കണ്ണിലൂടെ നോക്കി ക്കനുന്നുണ്ട് നോവലിസ്റ്റ്. സ്വന്തം താല്പര്യങ്ങള്‍ അയല്പക്കകാരുടെ ഇഷ്ടങ്ങള്‍ക്ക് മുന്നില്‍ അണകെട്ടി നിര്‍ത്തേണ്ട നിസ്സഹായത അവസ്ഥയുണ്ട് ,എന്തിനെയും ചിലാകുന്ന പണത്തിന്റെ കണ്ണിന്റെ കണ്ണിലൂടെ കാണുന്ന ഭര്‍ത്താവിന്റെ ശാസനകളുണ്ട്.ഇവയ്ക്കിടയില്‍ ടോമില്‍ നിന്ന് രക്ഷപെടാനുള്ള ജെറി യുടെ മാനസികാവസ്ഥ കൈവരുന്നുണ്ട്‌ നായികായ വീട്ടമ്മക്ക്‌. സ്വത്വം വെടിഞ്ഞുള്ള കൂട്ടായ്മകളില്‍ ഒറ്റപെട്ടു പോകുന്ന സൌഹ്രടമെന്നു വിശ്വസിക്കുന്ന ബന്ധങ്ങളുടെ കാണാപ്പുറങ്ങളില്‍ വഞ്ചിക്കപ്പെടുന്ന മനസ്സ് ചുരുങ്ങിയ വാക്കുകളില്‍ വളരെ ഫലവത്തായി വരച്ചു കാട്ടുന്നുണ്ട്. ഗ്ലോബലില്‍ വില്ലേജില്‍ മറ്റാരും കാണാത്ത ഗ്ലോബല്‍ വേദനകള്‍ കാണുന്ന നായികയുടെ സുഹൃത്ത്‌ നായികയുടെ മറുപുറമാണ്. ജീവിതത്തിന്റെ വിജയത്തിനായി സാഹചര്യങ്ങളുമായി എതളവു വരെയും അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറുള്ള മാനസികാവസ്ഥയുള്ള സുഹൃത്ത്‌ സിനിയുമായുള്ള ബന്ധം വളരെ വ്യത്യസ്തമായി എഴുതി ചേര്‍ത്തിരിക്കുന്നു.കല്‍ക്കന്ടെത്തിന്റെയും മുന്തിരിയുടെയും ചൂടുള്ള ശരീരങ്ങളുടെ ഇഴുകി ചേര ലുകക്കള്‍പ്പുറം പരസ്പരം മനസിലാക്കുന്ന വൈരുധ്യങ്ങളാവുന്നുണ്ട് ഇവര്‍ രണ്ടു പേരും.
പ്രണയത്തിന്റെ നോവും ,വ്യവസ്ഥാപിത കുടുംബബന്ധങ്ങളുടെ താളപ്പിഴകളുമെല്ലാം വളരെ ശക്തവും എന്നാല്‍ കാവ്യാത്മകവുമായി പറഞ്ഞു പോകുമ്പോള്‍ നുണ പറഞ്ഞാല്‍ കല്ലായിപ്പോകുമെന്നു വിശ്വസിച്ചിരുന്ന ഒരു നാടന്‍ പെണ്‍കുട്ടിയുടെ വളരെ ഒതുങ്ങിയ ചിന്തകളില്‍ നിന്ന് ചോരയൊലിപ്പിക്കുന്ന വിലകൂടിയ ചോക്ലേറ്റു പോലെയുള്ള നഗരത്തിലെ കാണാക്കാഴ്ചകളിലേക്ക് വിപണനത്തിന്റെ ആഗോള ഗ്രാമങ്ങളിലെ പുത്തന്‍ വിലപേശലുകളില്‍ ,സ്വന്തം ആദര്‍ശങ്ങള്‍ക്കു മുന്‍പില്‍ ഉപേക്ഷിക്കേണ്ടി വരുന്ന വീടിന്റെയും, പ്രണയത്തിന്റെയും ,സൌഹൃദങ്ങളുടെയും കഥകള്‍ വളരെ അനായാസമായി വായനക്കാരന്റെ മുന്നില്‍ നോവായി വന്നു നിറയുന്നുണ്ട് .
ഒന്നിനും ക്ഷമയില്ലാത്ത ഒരു ലോകത്ത്, സാന്‍ഡ്‌ വിച്ച് പോലെ എല്ലാം ആദ്യവും അവസാനവും ഒറ്റയടിക്ക് വിഴുങ്ങേണ്ട അവസ്ഥയില്‍ നോവലിസ്റ്റ് തന്റെ ഭാഷാ തിരയുകയാണ് .ശരീരത്തിന്റെ ,നഗ്നതയുടെ ,മരുഭൂമിയുടെ ഭാഷ, ഒപ്പം നാല്പത്തിയഞ്ച് പേരാല്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്ണിന്റെ കഥയെഴുതാനുള്ള ഭാഷ.കാമുവും പാമുവും മുകുന്ദനും ഡല്‍ഹിയുമെല്ലാം ഈ തിരച്ചിലിന്റെ ഭാഗമാണ്.ഭര്‍ത്താവിന്റെ അടിവസ്ത്രം തിരുമ്മലിനും ,ബലാല്‍ത്സംഗം ചെയ്യപെടുന്ന രാത്രികള്‍ക്കും കാമുകന്റെ തിരസ്കര ണത്തിനും , മൂടുപടമിട്ട സൌഹൃദങ്ങളുടെ പീഡനശ്രമങ്ങള്‍ക്കും ഇടയില്‍ ആ ഭാഷ സ്വയം തിരിച്ചറിയുന്നുണ്ട്.എന്‍റെ ഭാഷ മരുഭുമിയുടെ ഭാഷയാണ്‌ ,കള്ളിച്ചെടിയുടെ ഉള്ളിലെ ജലമാണ് .കരയിപ്പിക്കാനും ചിരിപ്പിക്കാനും കഴിവുള്ള അലിവുള്ള മേഘങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പുകളാണ്
ശക്തമായ സ്ത്രീപക്ഷ ദര്‍ശങ്ങളാല്‍ വേറിട്ട ഒരു വായനാ അനുഭവമാണ് അന്‍പതോളം പേജുകളിലായി അമ്പതു വ്യത്യസ്ത കവിതകളായി വായിച്ചെടുക്കാവുന്ന ഈ നോവല്‍ .
===========================================================================
അധ്യായം : 7
ക്ലോക്കിലേക്ക് വെറുതേ കുറേ നേരം
നോക്കിയിരുന്നു.
സൂചി ഓരോ അക്കത്തില്‍നിന്നും
അടര്‍ന്നു വീഴുകയാണ്.
മൊബൈല്‍ഫോണ്‍ നിശ്ചലമാണ്.
റിങ്ങ്ടോണുകള്‍ മാറ്റി മാറ്റി കളിച്ചു.
ഇല്ല, ആരും വിളിക്കാനില്ല.
ഈ ആഗോളഗ്രാമത്തില്‍
എല്ലാവരുടേയും കൈയില്‍ ഫോണുണ്ട്.
എന്നാല്‍ എന്നെ
വിളിക്കാന്‍മാത്രം ആരുമില്ല.
പിന്നെയൊന്നേ ചെയ്യാനുണ്ടായിരുന്നുള്ളു.
പതിവു വാദ്യോപകരണത്തില്‍
വിരലുചേര്‍ത്തു
അതില്‍നിന്ന് പലതരത്തിലുള്ള
സംഗീതം ഉയര്‍ന്നു.
അതില്‍ ലയിച്ചങ്ങനെ കിടക്കുമ്പോള്‍ ഓര്‍ത്തു.
വെറുതെയല്ല അയാള്‍ പറഞ്ഞത്
ഞാന്‍ എനിക്കിഷ്ടമുള്ളതുപോലെ
ജീവിക്കുമെന്ന്.
ഇഷ്ടമുള്ളതുപോലെ ജീവിക്കാന്‍
ഒരു സുഖമുണ്ട്.
അയാള്‍ അയാള്‍ക്കിഷ്ടമുള്ളതുപോലെ
ജീവിക്കട്ടെ.
ഞാന്‍ എനിക്കിഷ്ടമുള്ളതുപോലെ ജീവിക്കും.
ഈ ലോകം മുഴുവനും
ഇഷ്ടമുള്ളതുപോലെ ജീവിക്കുന്നവരെക്കൊണ്ടു
നിറയട്ടെ.
രതിമൂര്‍ച്ഛയില്‍
അറിയാതെ ഞരങ്ങിപ്പോയി.
=====================================
അധ്യായം : നാല്‍പത്‌
എന്റെ ഭാഷ എന്താണ് ഒരിക്കല്‍ മരുഭൂമി കാറ്റിനോട് ചോദിച്ചു.
കാറ്റ് മണലില്‍ വെറുതെ ചിത്രങ്ങള്‍ വരച്ചതല്ലാതെ
മറുപടിയൊന്നും പറഞ്ഞില്ല.
സൂര്യനോടും
മഴയോടും
മഞ്ഞിനോടും
മരുഭൂമി ഇതേ ചോദ്യം ആവര്‍ത്തിച്ചു
നിറമില്ലാത്ത മണലിലൂടെ ഉഴറിനടക്കുന്ന
ഒട്ടകങ്ങളോടും
മൂക്കും മുലയും
ചെത്തിയ
ശൂര്‍പ്പണഖമാരെപ്പോലെയുള്ള
ഈന്തപ്പനകളോടും ചോദിച്ചു.
ഒടുവില്‍ കള്ളിച്ചെടിയാണ്
അത് പറഞ്ഞത്.
നിന്റെ ഭാഷ എന്റെ ഉള്ളിലെ ജലമാണ്.
കരയിപ്പിക്കാനും ചിരിപ്പിക്കാനും
കഴിവുള്ള
അലിവുള്ള
മേഘങ്ങള്‍ക്ക് വേണ്ടിയുള്ള
കാത്തിരിപ്പുകളാണ്

സാന്‍ഡ്‌ വിച്ച് - സിന്ധു മനോഹരന്‍
മാതൃഭൂമി ബുക്സ് , വില :നാല്പതു രൂപ

* നാട്ടുപച്ചയില്‍ വന്ന പോസ്റ്റ്‌

2 അഭിപ്രായങ്ങൾ: