2009, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

അമൃതാകുന്ന വിഷം



കഴുത്തില്‍ അമര്‍ന്ന കൈമുറുകിയത് വളരെ പെട്ടന്നാണ്.തുറിച്ച് വെളിയിലേക്ക് വന്ന കണ്ണുകള്‍ക്ക്‌ മുന്നില്‍ ഒരു പാടപോലെ മിഴിനീര്‍ ‍ .... കാഴ്ചയെ മറക്കും പോലെ .
ഒന്നു മുറുക്കിയടക്കാന്‍ കണ്‍പോളകില്ലയെന്നത് ഒരു നിമിഷം മറന്നു പോയി.എന്തിനാവും ഞങ്ങളെ കണ്‍പോളകളില്ലാതെ ഇങ്ങനെ ഈശ്വരന്‍ സൃഷ്ടിച്ചത് .സ്വതവേ കാഴ്ച്ചകള്‍ തെളിച്ചവും ഇരുട്ടും മാത്രമായി ഒതുക്കപ്പെട്ടിരിക്കുന്നു.രണ്ടിനുമിടക്കുള്ള ഒന്നും വ്യക്തമാകാറില്ല ;പണ്ട് മുതല്‍ക്കേ ...

ആരാണ് ശത്രുവെന്നറിയാനാണ് അറിയാതെ പ്രാണവേദനയില്‍ തുറന്നു പോയ വായിലൂടെ നാക്ക് വെളിയിലേക്കിട്ടത്‌;കാണാന്‍ കഴിഞ്ഞില്ലെങ്കിലും മണമെങ്കിലും.....മണം കൊണ്ടാണറിഞ്ഞത്;പണത്തോടുള്ള ദുരമൂത്ത ഇരുകാലിയെ; അവന്റെ ബലിഷ്ടമായ കരങ്ങളെ ....
ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നത് കൊണ്ടാണ്,വിളക്കുവയ്കാനല്ലാതെ ആരും വരാറില്ലാത്ത സര്‍പ്പക്കാവിലെ വിളക്കിനടുത്തുള്ള ചാരത്തിനുള്ളില്‍ മുഖം പൂഴ്ത്തി കിടന്നത്.പണ്ടൊക്കെ മരച്ചില്ലകള്‍ക്കിടയിലൂടെ മഴത്തുള്ളികള്‍ താഴേക്ക്‌ വരാറേ ഇല്ലായിരുന്നു. ഇപ്പോ മരത്തിന്റെ തണലുപോലും കുറഞ്ഞിരിക്കുന്നു.വെട്ടി മാറ്റിയ മരത്തിന്റെ കുറ്റികള്‍ മാത്രമാണ് എല്ലായിടത്തും.കടുത്ത വേനല്‍ കാവിലെ ഇരുട്ടിനെ കീഴടക്കി തുടങ്ങിയിരിക്കുന്നുണ്ട്‍.ഈയ്യിടെ പഴയ പോലെ കൂട്ടുകൂടാന്‍ ചങ്ങാതിമാരെയും കാണാറില്ല ;എല്ലാവരും എവിടെ പോയോ ആവോ ....ശരീരത്തിനൊരു ചെറിയ തണുപ്പ് തോന്നിയതിന്റെ സുഖത്തിലായിരുന്നു,ഒപ്പം രണ്ടാഴചയായി ഒന്നും കഴിക്കാതെ കിടന്നതിന്റെ ആലസ്യത്തിലും .കുറെ ദിവസമായി ശരീരം മുഴുവന്‍ വല്ലാത്ത ചൊറിച്ചില്‍ തോന്നിതുടങ്ങിയിരുന്നു.കല്ലുകള്‍ക്കും മരക്കുറ്റികള്‍ക്കുമിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നൂണ്ടു കടക്കുന്നതിടയിലാണ് മഴ ചാറ്റല്‍ വന്നത് .പെട്ടന്ന് വേദന മറന്നു ചാരത്തിനിടയിലേക്ക് നൂണ്ടു.
നനഞ്ഞ കരിയിലയിലൂടെയുള്ള കാലടികള്‍ പെട്ടന്നറിഞ്ഞില്ല; അടുത്തു വന്നപ്പോഴേക്കും പിടഞ്ഞു മുന്നോട്ടു കുതിക്കാനൊരു ശ്രമം ....പാളിപ്പോയെന്നരിഞ്ഞപ്പോഴേക്കും ലോഹക്കുരുക്ക് ശരീരത്തോടമറന്നിരുന്നു പെട്ടന്നുള്ള തിരിച്ചിലിനിടയില്‍ കഴുത്തില്‍ തന്നെ പിടിത്തവും വീണു.പെട്ടന്ന് തിരിഞ്ഞു ഒന്നു ചീറ്റാനുള്ള ശ്രമം ; വെറുതെ ..ശത്രു ഭയന്നില്ലെന്നു പിടി മുറുകുന്നതില്‍ നിന്നും തിരിച്ചറിഞ്ഞു .കുതറുന്നത്തിനിടയില്‍ വാലൊന്നു ചുഴറ്റിനോക്കി ...എല്ലാം വെറുതെ..
കഴുത്തിലെ പിടി മരണത്തിലേക്കുള്ള ദൂരം കുറയ്ക്കുന്ന പോലെ .പെട്ടന്നുള്ള അവ്യക്തതയില്‍ ഒരു പ്രാര്‍ത്ഥന പോലെ ...തെളിഞ്ഞു വരുന്ന മുഖങ്ങളില്‍ ആയിരം തലകളാല്‍ പ്രപഞ്ചത്തെ താങ്ങി ആയിരം നാവാല്‍ വിഷുവിനെ സ്തുതിക്കുന്ന ആദി ശേഷന്‍ ,മന്ഥര പര്‍വതം മത്തായി മാറുമ്പോള്‍ പാലാഴി മഥനം നടത്തുന്ന വാസുകി ....കൃഷ്ണന്റെ വീരഗാഥകള്‍ക്കായി മര്‍ദ്ദനമേല്ക്കുന്ന കാളിയന്‍....പിന്നെയുമുണ്ട് എല്ലാ വിഷത്തെയും ഹരിക്കാന്‍ മാനസ........ഇതൊന്നുമല്ലാത്ത ഈ പാഴ്ജന്മത്തോടീവിധം.... ഒന്നും ..മനസിലാകുന്നില്ല .

തുറന്നു പോയ വായിലേക്ക് എന്തോ കടന്നു വരുന്നത് വെപ്രാളത്തിനിടയിലും തിരിച്ചറിഞ്ഞു.വര്‍ധിച്ച വീര്യത്തോടെ ,ഒരവസാന വഴിയെന്ന് തോന്നിയാണു ആഞ്ഞു കടിച്ചത് .ബാക്കി വന്ന സര്‍വശക്തിയും കടിയില്‍ ഒന്നുചേര്‍ന്നു .പല്ല് തിരിച്ചെടുക്കുമ്പോഴാണ്‌ തിരിച്ചറിഞ്ഞത് വിഷസഞ്ചി കാലിയായിരിക്കുന്നു.കഴുത്തിലെ പിടി ഒന്നയഞ്ഞുവെന്നു മനസിലായതിനോപ്പമാണ് അവ്യകതമാനെന്കിലും ഈട്ടത്‌ .
"രണ്ടര ഗ്രാമോളമുണ്ട് ...ഒരു നാല് കുപ്പിയില്‍ ചേര്‍ക്കാമെന്നു തോന്നുന്നു.."
"അപ്പൊ ഇതിനെ ഇനിയെന്തു ചെയ്യാനാണ്?" മറ്റൊരു ശബ്ദം.ഒന്നിലധികം ആളുണ്ടെന്നു മനസിലായതിപ്പോഴാണ്.
"വേറെന്തു ചെയ്യാന്‍...ആ കൂടയിലാക്കു ......നാളെത്തെ പാര്‍സലില്‍ കയറ്റി അയക്കാം ....ഈ ഇനത്തിനു നല്ല ഡിമാന്റാണ് ...ഇതിന്റെ ചോര സായിപ്പിന്റെ സെക്സ് കൂട്ടുമത്രേ ...."
ഇപ്പോള്‍ രണ്ടു പേരും ചിരിക്കുന്നുണ്ട് .കൂടയിലേക്ക് വീഴുന്നതും മൂടി അടഞ്ഞതും പെട്ടന്ന് .....
യാത്ര തുടങ്ങിയിട്ടിപ്പോ എത്ര നേരമായെന്നറിയില്ല ...
വെളിച്ചം കണ്ടിട്ട് സമയമേറെയായിരിക്കുന്നു .....
ലക്‌ഷ്യം അറിയാത്ത ഈ യാത്ര എപ്പോള്‍ തീരുമോ ആവൊ ?
------------------------------------------------------------------------വാര്‍ത്തയില്‍ പാമ്പുവിഷകടത്തിനെ കുറിച്ച്

2009, ജൂലൈ 19, ഞായറാഴ്‌ച

ഹരിതചിത്രങ്ങള്‍ -3 -ചില കഥയില്ലായ്മകള്‍




ഒഴിവു കാലത്തെ ഏറ്റവും ആസ്വാദ്യകരമായ നിമിഷങ്ങളിലോന്നായ താമസിച്ചുണരുക എന്ന പ്രീയവിനോദത്തില്‍ തടസമായി വന്നത് അച്ഛന്റെ ശബ്ദമാണ് ."പെട്ടന്നെഴുന്നേല്ക്കെടാ, ശശി മരിച്ചു" ഉറക്കച്ചെവിടില്‍ ഞാന്‍ വ്യക്തമായോന്ന്നും മനസിലായില്ല .ഏതു ശശി ? എന്റെ ചോദ്യത്തിന് പെട്ടന്ന് തന്നെ മറുപടി വന്നു .എടാ പടിഞ്ഞാട്ടെലെ ശശി ....ഓ, ശശി മാമന്‍ !!.ഞാന്‍ അറിയാതെ കിടക്കയില്‍ നിന്നെണീറ്റു പോയി .അമ്മയും അച്ഛനും പോകാന്‍ തയ്യാറായി നില്‍ക്കുകയാണ് .ഒന്നു മുഖം കഴുകി എന്നുവരുത്തി ഞാനും റെഡിയായി . അമ്മയുടെ മുഖത്താണ് ഏറെ വിഷമം .അമ്മയ്ക്ക് ഞങ്ങളുടെ നാട്ടില്‍ രക്തബന്ധമുള്ള ഏക വ്യക്തി ശശിമാമന്റെ അമ്മയാണ്.വിവാഹശേഷം അച്ഛന്റെ തറവാടായ ഞങ്ങളുടെ വീട്ടില്‍ എത്തിയ നാള്‍ മുതല്‍ എന്ത് വിഷമഘട്ടത്തിലും ഓടിയെത്തിയിരുന്നത് ശശിമാമന്റെ അമ്മയാണ്.നാട്ടില്‍ അവര്‍ക്കും അമ്മയോടുള്ള അടുപ്പം മറ്റാരോടുമില്ലായിരുന്നു എന്ന് പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട്.ഒരു മണിക്കൂറോളം യാത്രയുണ്ട് ശശി മാമന്റെ വീട്ടിലേക്ക്.യാത്രക്കിടയില്‍ ആരും ഒന്നും മിണ്ടിയില്ല .അസുഖകരമായ ആ നിശബ്ദത ദുഖത്തിന്റെ ആഴംകൂട്ടികൊണ്ടിരിക്കെ ഞാന്‍ വെളിയിലേക്ക് നോക്കിയിരുന്നു.പെട്ടന്ന് മനസിലേക്ക് ഓടിവന്ന ചിത്രം നാട്ടിലെ എല്ലാ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും വളരെ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചിരുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ചിത്രമാണ്.സ്ഥിരമായി മലയാളനാട്,കലാകൌമുദി വായിക്കുകയും, ഫിലിം സോസൈടി പ്രവര്‍ത്തനങ്ങളിലൂടെ ഞങ്ങളുടെ സ്കൂളില്‍ ചലച്ചിത്ര പ്രദര്‍ശനം , വഴിവെട്ട് ,ഓടനിരത്തല്‍ തുടങ്ങി എന്ത് പ്രവര്‍ത്തിയും ചെയ്യാന്‍ സന്നദ്ധരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ ;അവര്‍ക്ക് മുന്നിലായി എപ്പോഴും മാമാനുണ്ടാവും .എന്നെ വായനയുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോയതും;ഇഷ്ടഎഴുത്തുകാരെ കുറിച്ച് പറഞ്ഞു തന്നതും ഇന്നലെപോലെ തോന്നിച്ചു. വളരുമ്പോള്‍ ഞാനും ഇതുപോലെയാവുമെന്നു മനസ് കൊണ്ട് തീരുമാനിച്ച ദിവസങ്ങള്‍. ഞങ്ങളുടെ പ്രായതിലുള്ളവര്‍ക്ക് പെട്ടന്ന് വളരണം എന്നു പ്രാര്‍ത്ഥിപ്പിക്കാന്‍ പ്രേരിപ്പിച്ച ദിവസങ്ങളായിരുന്നു അവ.
അക്കാലത്ത് തന്നെയാണ് മാമന്റെ പ്രണയബന്ധം പുറത്തു വന്നതും; അടുത്തുതന്നെയുള്ള, കൂടെ പഠിച്ചിരുന്ന ഒരു പെണ്‍കുട്ടി .രണ്ടു പേരുടേയും കുടുംബങ്ങളുടെ സാമ്പത്തിക അന്തരമാണ് ആദ്യം വില്ലനായെത്തിയത്.പക്ഷെ മാമന്റെ കടും പിടുത്തത്തില്‍ വീട്ടുകാര്‍ മുട്ടുമടക്കി .ഒറ്റ മകന്‍ എന്ന ഒരു ബലഹീനതയും സഹായിചിട്ടുണ്ടാവണം.ആചാരങ്ങള്‍ മുറുകെ പിടിച്ചിരുന്ന രണ്ടു വീട്ടുകാരും ജാതക പൊരുത്തം പരിശോധിപ്പിച്ചപ്പോഴായി രണ്ടാം കടമ്പ.പൊരുത്തങ്ങള്‍ തുലോം കുറവ്. അവിടെയും മാമനും പ്രണയിനിയും വിപ്ലവകാരികളായി.അവസാനം വിവാഹം നടന്നു.



കുടംബജീവിതത്ത്തിലേക്ക് കാലെടുത്തു വച്ചപ്പോഴാണ് നഷ്ടപ്പെട്ട് പോയ ദിവങ്ങലെക്കുരിച്ചു ഓര്മ വന്നതെന്ന് മാമന്‍ പിന്നീടൊരിക്കല്‍ പറഞ്ഞിരുന്നു. ജീവിത യാഥാര്‍ദ്യങ്ങളാണ് ദില്ലിയിലേക്ക് ട്രെയിന്‍ കയറാന്‍ പ്രേരിപ്പിച്ചത് .പിന്നീട് കുറെക്കാലം മാമനും മാമിയും ദില്ലിയിലായിരുന്നു.ഏതോ സ്വകാര്യസ്ഥാപനത്തില്‍ മോശമല്ലാത്ത ജോലി യാണെന്ന് പറഞ്ഞു കേട്ടിരുന്നു . ഒരു മകളും ജനിച്ചു .കുട്ടിക്ക് സ്കൂളില്‍ പോകാനുള്ള പ്രായമായപ്പോഴാണ് ഞങ്ങള്‍ പിന്നീട് മാമിയെ കാണുന്നത്.മാമിയുടെ കുടുംബം സ്കൂളിന്റെ അടുത്ത് തന്നെയായിരുന്നതുകൊണ്ട് അവര്‍ അവിടെതന്നെ താമസമാക്കി; പ്രായമായ മാതാപിതാക്കള്‍ക്ക് ഒരു കൂട്ടുമായി .നല്ല ഓമനത്തമുള്ള ഒരു കുട്ടി.എല്ലാവര്ക്കും അവളെ ഇഷ്ടമായി.പക്ഷെ ആ സന്തോഷം ഏറെ നീണ്ടു നിന്നില്ല; ആ കുട്ടി മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു പോയി; കൊച്ചു കുട്ടിയായിരുന്നത് കാരണം രോഗം മൂര്‍ച്ചിക്കും വരെ തിരിച്ചറിഞ്ഞിരുന്നില്ല .മകളെ ഏറെ സ്നേഹിച്ചിരുന്ന മാമന് ഈ വിഷമം താങ്ങവുന്നതിലധികമായിരുനു പെട്ടന്ന് തന്നെ പ്രവാസം മതിയാക്കി അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി. അപ്പോഴേക്കും അവരുടെ പഴയ ചങ്ങാതിമാര്‍ പലവഴിക്ക് പിരിഞ്ഞു പോയിരുന്നു.ബാക്കിയായവര്‍ പഴയകഥകള്‍ അയവിറക്കി സായഹ്നകളരികളില്‍ ലഹരിനുണഞ്ഞു ജീവിതത്തെ ആഘോഷിക്കു‌ന്ന അവസ്ഥയിലും. മദ്യത്തിന്റെ മാസ്മരികതയിലേക്ക് വഴുതിവീഴാന്‍ ഏറെ സമയം വേണ്ടി വന്നില്ല..


ഇതിനിടയിലാണ് ദുഃഖങ്ങള്‍ക്കൊരു അറുതിയെന്നോണം ഒരു കുട്ടി കൂടി അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നത്.പെട്ടന്ന് തന്നെ മാമനും മാമിയും അവരുടെ കളഞ്ഞുപോയ സന്തോഷവും ഉന്മേഷവും വീണ്ടെടുത്തു.കുട്ടിയെ അവളുടെ ഒരാഗ്രഹത്തിനും മുടക്കം വരാതെ വളര്‍ത്തുവാന്‍ വളരെയധികം കഷ്ടപെട്ടു.പലപ്പോഴും പണം പലിശക്ക് കടമെടുത്തു.അവളെ ഒരു ഡോക്ടറുടെ വേഷത്തില്‍ കാണുകയെന്നതായി രണ്ടുപേരുടേയും ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും ;അതിനായി മൂന്ന് തവണ ദൂരെയുള്ള പട്ടണത്തില്‍ എന്ട്രന്‍സ് പരിശീലനത്തിന് ചേര്‍ത്തു.പ്രായത്തിനൊപ്പം മകളുടെ ആഗ്രഹങ്ങളും കൂടി വന്നു.അവള്‍ക്കു കൂടെയുള്ള പണക്കാരായ മറ്റു കുട്ടികളെ പോലെ ഏറ്റവും പുതിയ ഫാഷനിലുള്ള ഡ്രസ്സ്‌, പോയിവരാന്‍ സ്വകാര്യ കാറുകള്‍ ഇവ കൂടാതെ പറ്റില്ലെന്നായി .എല്ലാം സാധിച്ചു കൊടുക്കാന്‍ മാമനും മാമിയും കടത്തില്‍ നിന്നും കടത്തിലേക്ക് കൂപ്പു കുത്തി കൊണ്ടിരുന്നു. മൂന്നു തവണയും എന്ട്രന്‍സ് കിട്ടാത്തത് കൊണ്ട് മകളെ ഫാര്‍മസി കോഴ്സിനു ചേര്‍ത്തു. അവിടെയും അവള്‍ കൂട്ടുകാരോട് പറഞ്ഞു കൊടുത്ത പോങ്ങച്ചങ്ങള്‍ക്ക് അനുസരിച്ച് ചിലവാക്കാന്‍ കൊള്ളപ്പലിശക്ക് കടം വാങ്ങേണ്ട അവസ്ഥയായി.വീടും പറമ്പുമെല്ലാം ഈടു വെച്ച് കടം വാങ്ങി.


പലപ്പോഴും കൌതുകം ഉണര്‍ത്തുന്ന കാഴ്ചയായി തോന്നിയ സംരഭങ്ങളില്‍ ചിലവയായിരുന്നു മൈക്രോ ഫിനാന്‍സിംഗ് സംഘങ്ങളും വനിതകളുടെ കൂട്ടായ്മകളായ കുടുംബശ്രീകളും മറ്റും.സ്ത്രീകളുടെ സാമ്പത്തിക സ്വയം പര്യപ്‌തത ലക്ഷ്യമാക്കി ആരംഭിച്ച പല സംഘങ്ങളിലും മാമിയും അംഗമായിരുന്നു എല്ലായിടത്തുനിന്നും കടം എടുത്ത്തതല്ലാതെ തിരിച്ചടക്കാനുള്ള വരുമാന മാര്‍ഗങ്ങള്‍ പഠിപ്പിച്ചു കൊടുത്തു ; അവയ്ക്ക് പര്യപ്തമാക്കാന്‍ ആരും ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം .പണം വട്ടിപ്പലിശക്ക് കൊടുക്കുന്ന തമിഴന്‍ ബ്ലേട്‌കാര്‍ക്ക് തുല്യമായ നാടന്‍ സ്ഥാപനങ്ങളായി ഇവയില്‍ പല സംഘങ്ങളും തരംതാണു തുടങ്ങിയിരുന്നു. കടം തിരിച്ചടക്കാന്‍ വൈകി തുടങ്ങിയപ്പോള്‍ ഈ സംഘങ്ങളിലെ അയല്‍വാസികളായ സ്ത്രീകള്‍ പോലും ശത്രുക്കളായി .ഗ്രാമീണ്‍ ബാങ്ക് എന്ന മഹത്തായ സംരഭത്തിന്റെ കേരള മോഡല്‍ കണ്ടിരുന്നുവെങ്കില്‍ ഒരുപക്ഷെ മുഹമ്മദ്‌ യുനുസും ഒരു വിചിന്തനത്തിന് തയ്യാറായേനെ എന്നു അക്കാലത്തു എനിക്കും തോന്നാതിരുന്നില്ല.
കടക്കാരുടെ ശല്യം സഹിക്കാനാവാതെ ആത്മഹത്യക്കൊരുങ്ങിയെന്കിലും "നിങ്ങള്‍ രണ്ടാളും വേണമെങ്കില്‍ ആത്മഹത്യ ചെയ്തോളൂ; ഞാനില്ല എനിക്ക് ജീവിക്കണം "എന്ന് മകള്‍ പറഞ്ഞത് കൊണ്ടാണ് വേണ്ടെന്നു വച്ചതെന്ന് മാമന്‍ ഒരിക്കല്‍ അച്ഛനോട് പറഞ്ഞിരുന്നു.മറ്റെല്ലാ വഴികളും അടഞ്ഞപ്പോള്‍ വസ്തു വകകള്‍ വിറ്റ് ,പിറന്നു വീണു ഇത്ര നാള്‍ ജീവിച്ച നാട് വിട്ട് അവര്‍ പുതിയ സ്ഥലത്തേക്ക് ചേക്കേറി .
പിന്നെ ഏറെ കാലത്തേക്ക് അവരെ കുറിച്ച് ഒന്നും അറിയാന്‍ കഴിഞ്ഞിരുന്നില്ല .വളരെ ചെറിയ ഇടവേ ളകളായി കിട്ടുന്ന ഒഴിവ് കാലങ്ങള്‍ ഒന്നും ചെയ്യുവാന്‍ സമയം കിട്ടാതെ എണ്ണി തീര്‍ക്കുന്നതിനിടയില്‍ മറ്റൊന്നും ചിന്തിയ്ക്കാന്‍ പോലും കഴിയാതെ അവസ്ഥ.എപ്പോ എന്താണിത്ര പെട്ടന്ന് ? ഞാന്‍ നിശ്ശബ്ദത ഭാഞ്ഞിക്കാന്‍ വേണ്ടിയാണ് അച്ഛനോട് ചോദിച്ചത് ...ഒന്നാലോചിച്ചു ഒരു മൂളലിനു ശേഷം മറുപടിയും വന്നു " ആ കൊച്ചു പഠിത്തമൊക്കെ കഴിഞ്ഞു വന്നിരുന്നു.പഠിക്കുമ്പോള്‍ തന്നെ അന്യ മതസ്ഥനായ ഒരു പയ്യനുമായി അതിനടുപ്പമുണ്ടായിരുന്നു .എന്തുകൊണ്ടോ ശശിക്ക് ആ ചെക്കനെ അത്ര ഇഷ്ടമായിരുന്നില്ല ഒരു ജോലിയും ചെയ്യാതെ ഒഴപ്പി നടക്കുന്ന ചെറുക്കന്‍ ;അവന്റെ സൌഹൃദങ്ങളും അത്ര നന്നല്ല എന്നാണ് കേട്ടത് .ജാതി മതത്തിനപ്പുറം ആ ചെക്കന്റെ സ്വഭാവമാണ് ശശിക്ക് ഇഷ്ടമാകഞ്ഞത് ..ഒരാഴ്ച മുന്‍പ് അവള്‍ എല്ലാ എതിര്‍പ്പുകളും അവഗണിച്ച് ആ പയ്യനോടൊപ്പം ഇറങ്ങിപ്പോയി.. അതവനെ വീണ്ടും മദ്യത്ത്തിലെക്കെത്ത്തിച്ചു; ഈയിടെയായി ഇരുപത്തിനാലു മണിക്കുറും ബോധമില്ലായിരുന്നു എന്നാണ് കേട്ടത് ...ഒരു പക്ഷെ അതാവും കാരണം ...അല്ലാതെ ഇത്ര പെട്ടന്ന് ...പറയുമ്പോള്‍ ആ സ്വരം ഇടറുന്നത് ഞാനറിഞ്ഞു .

2009, ജൂലൈ 10, വെള്ളിയാഴ്‌ച

ഹരിത ചിത്രങ്ങള്‍ - 2






ബോധാബോധങ്ങളുടെ ഇടയിലുള്ള നൂല്‍പാലത്തിലൂടെ ഇഴഞ്ഞു നീങ്ങുന്ന ഇടവേളകളിലാണ്‌ പലപ്പോഴും ബോധാവസ്ഥയില്‍ മറന്നുവെച്ച പലതും ക്ഷണിക്കപ്പെടാതെ വിരുന്നെത്തുക .ഒരുപക്ഷെ ഉന്‍മത്തതകള്‍ മാത്രം കണ്ടുപഴുകുന്ന ബോധപര്‍വത്തില്‍ നിന്ന് വേറിട്ട്‌ സഞ്ചരിച്ചിരുന്ന ഒരാള്‍ നേര്‍ത്ത ഓര്‍മകളായി വന്നു ഓടിമറയുന്നതും ഈ ഇടവേളകളിലാണ്.പലപ്പോഴും വലിയൊരു കൂട്ടത്തില്‍ നിന്നകന്നു തങ്ങളുടെതായ ഒരു ചെറിയ ,വലിയ ലോകത്ത് വ്യാപരിക്കുന്ന അയാളെ വളരെ വാത്സല്യത്തോടെ ഭ്രാന്തന്‍ എന്നു വിളിക്കാനുള്ള സൌമനസ്യം കാട്ടാറുണ്ട്‌ ; അയാളുടെ ലോകത്തിനു വെളിയിലുള്ള വലിയ , ചെറിയ മനുഷ്യര്‍ ....




ചെറുപ്പത്തിന്റെ കൂതുഹലതകളില്‍ ഒട്ടൊരു ഭയത്തോടെയും ,പിന്നീട് വളര്‍ച്ചയുടെ വിവിധ ദശകളില്‍ ഭയം പെട്ടന്ന് തന്നെ കൌതുകം , ഒരു സഹജീവിയോടു തോന്നേണ്ട സ്നേഹ ഭാവങ്ങള്‍ , പിന്നെ ആദരവിലേക്കെ തപ്പെട്ടത്‌, പരിചിതനായ ആ മനുഷ്യന് അയാള്‍ പോലുമറിയാതെ ചെയ്തു പോന്ന പ്രവര്‍ത്തികളുടെ വ്യത്യസ്തത കൊണ്ടാണ്.അയാളെ കണ്ടുതുടങ്ങുന്നത് പ്രൈമറി സ്കൂളിലെ ഇന്റര്‍വെല്‍ എന്ന പേരിലുള്ള പതിനഞ്ച് നിമിഷത്തെ പരോളുകള്‍ക്കിടയിലാണ്. സ്കൂളിനോട് അടുത്തുള്ള താമസക്കാരനയതിനാല്‍ വെള്ളം കുടിക്കാന്‍ ഓടി ചെല്ലുക അയാളുടെ വീട്ടിലേക്കാണ് .അങ്ങോട്ടുമിങ്ങോട്ടുമുള്ള സഞ്ചാരങ്ങള്‍ക്കിടയില്‍ ജനാലയലൂടെയുള്ള ഒളിഞ്ഞു നോട്ടങ്ങളില്‍ പലപ്പോഴും കാണുക പല അവയവങ്ങളായി അഴിച്ചിട്ടിരിക്കുന്ന ട്രാന്‍സ്സിസ്റര്‍ റെഡിയോ , സൈക്കിള്‍ അല്ലെങ്കില്‍ ഒരു ഒറ്റക്കുഴല്‍ നാടന്‍ തോക്ക്‌ ഇവയില്‍ എതെങ്കിലുമാകാം. രണ്ടോ മൂന്നോ ദിവസത്തിനു ശേഷം വേര്‍പെട്ട അവയവങ്ങള്‍ പൂര്‍വസ്ഥിതി പ്രാപിച്ചു വീണ്ടും പ്രവര്‍ത്തനനിരതമാവും; ഞങ്ങള്‍ക്ക് അത്ഭുതവും .




കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ്‌ പച്ചയും മാത്രം കൂടുതലുണ്ടായിരുന്ന നാട്ടില്‍ മറ്റു ആശയങ്ങളുടെയും ചെടികളുടെയും വരവോടെ പൊട്ടി പുറപ്പെട്ട ബാലപരീക്ഷണങ്ങളില്‍ നാടന്‍ ആയുധങ്ങള്‍ക്ക് പകരം ടൈനമിറ്റ്‌ പോലെയുള്ള വരത്തന്‍ ആയുധങ്ങളുടെ പരിചയപ്പെടുത്തല്‍ വലിയൊരു സ്ഫോടനതിലുടെ ഞങ്ങളറിഞ്ഞപ്പോള്‍ അതിന്റെ നിര്‍മ്മാണത്തിനു പിന്നിലും ആ ഒറ്റയ്ക്ക് താമസിക്കുന്ന മുടിനീട്ടി വളര്‍ത്തിയ മനുഷ്യന്റെ അദൃശ്യ സാമിപ്യം ഞങ്ങളറിഞ്ഞു. കൊടിയുടെയോ, ജാതിയ വേര്‍തിരിവുകലുടെയോ അസപ്ര്ശ്യതക്കപ്പുരം എല്ലാവരോടും തുല്യത കാട്ടി .




പിന്നിടാനറിഞത് നീണ്ട സൈനികസേവനത്തിനു ശേഷമാണു അയാള്‍ വിശ്രമാജീവിതതിനെത്തിയതെന്ന്. അയാളൊരിക്കലും രാഷ്ട്രീയത്തെകുറിച്ചോ രാഷ്ട്രീയക്കാരെക്കുരിച്ചോ കുറ്റം പറയുന്നത് കണ്ടിട്ടില്ല ; ആരും തന്നെ..പിന്നീടുള്ള നീണ്ട കാലയളവില്‍ അയാള്‍ ഒരിക്കല്‍ പോലും ഒരു വ്യക്തിയോടുപോലും മോശമായി പെരുമാറുന്നത് കാണാന്‍ കഴിഞ്ഞിട്ടില്ല ; വല്ലപ്പോഴും മദ്യപാനത്തിനുശേഷം പൊതുസമൂഹത്തിനു നേരയുള്ള ശകാരവര്‍ഷമല്ലാതെ....




പിതൃ,മാതൃ സ്വത്തായി കിട്ടിയ ഭൂമിയില്‍ സ്വയം വിതച്ചു; കൊയ്തു. മൂന്നു നേരത്തെ വിശപ്പടക്കലിനുമേലെ ബാക്കി വന്നത് വിശന്ന വയറുകള്‍ക്ക്‌ നല്‍കി . പിന്നീട് യൌവനകാലത്ത് അയാളുമായുള്ള അടുത്ത സമ്പര്‍ക്കങ്ങളില്‍ ഇപ്പോഴും ഓര്‍മനില്‍ക്കുന്ന ഒരു കാര്യം ആ ആതിഥേയ മര്യാദകളുടെ ഭാഗമായി കിട്ടിയിരുന്ന, മദ്യം കുടിച്ചു വീര്‍ത്ത ഉണങ്ങിയ മുന്തിരിങ്ങകളാണ്.പിന്നീട് അതിന്റെ നിര്‍മാണ രഹസ്യവും പിടികിട്ടി,നല്ല ആയുര്‍വേദ ചേരുവകളുള്ള കരുപ്പകെട്ടി കൊടയാക്കി , പ്രഷര്‍ കുക്കെരില്‍ ചെറിയ വ്യതിയാനങ്ങള്‍ വരുത്തി , ആവിയില്‍ വാടിയെടുക്കുന്ന നാടന്‍ മദ്യത്തില്‍ മുക്കി ദിവസങ്ങളോണം വച്ച മുന്തിരിങ്ങകളാണ് അതിഥികള്‍ക്ക് കൊടുക്കുക . അതിഥികളായി വിരലിലെണനെവുന്നവര്‍ മാത്രം ..




.സ്വന്തം കയ്യാല്‍ നട്ടു വളര്‍ത്തിയ റബ്ബര്‍ പട്ടകളില്‍ ചില ദിവസങ്ങളില്‍ ഒരു വാശിയോടെ രണ്ടു തവണ കത്തിയാഴ്ത്തി.പട്ടയിലൂടെ കണ്ണീര്‍പോലെയോഴുകിയ രുധിരം പാകമെതും മുന്‍പേ കച്ചവടക്കാരന്റെ ത്രസുകളിലെക്കും ; കിട്ടിയ പണം ചന്തമുക്കിലെ പട്ട ഷാപ്പിലെക്കും.പിന്നെ രാത്രി മുഴുവന്‍ ഈശ്വരന്‍ മുതല്‍ അസുരന്‍ വരെ എല്ലാവര്ക്കും തുല്യനുപതത്തില്‍ തെറിയഭിഷേകം...കേട്ട്സഹികെട്ട ചിലര്‍ നീണ്ടുവളര്‍ന്ന മുടിയും താടിയും വടിച്ചു കളഞ്ഞു. ഈ പാതകം ചെയ്തവരെ ഞങ്ങള്‍ സ്ഥലത്തെ പ്രധാന ബാര്‍ബര്‍മാരായി അവരോധിച്ചു. അയാളാവട്ടെ ആരോടും പരിഭവിച്ചില്ല ; പരാതി പറഞ്ഞില്ല.




പിന്നീടെപ്പോഴോ ചെറിയ ഒരു ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നുള്ള പരിശോധനകളിലാണ് അദ്ദേഹത്തിന് ശ്വാസകോശ കാന്‍സര്‍ആണെന്ന് തിരിച്ചറിഞ്ഞത്.ആശുപത്രിയില്‍ നിന്ന് തിരിച്ചു വന്നയുടന്‍ ചെയ്തത് ഭൂസ്വത്തുക്കള്‍ കുടുംബത്തിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരുടെ പേര്‍ക്ക് രജിസ്റ്റര്‍ ചെയ്തു ,ചില ദിവസങ്ങള്‍ക്കു ശേഷം അയാളെ ആരും കണ്ടിട്ടില്ല